Welcome to Ramanthali Vadakkumbad || Website is Updating Process... || Visit after one week || Thank You ||രാമന്തളി വടക്കുമ്പാടിലേക്ക് സ്വാഗതം ||നിങ്ങളുടെ അഭിപ്രായങ്ങള്‍ ramanthalivadakkumbad@gmail.com എന്ന വിലാസത്തില്‍ അയക്കുക ||

ലോകകപ്പ് ചൂടുപിടിക്കുമ്പോള്‍


സൂറിച്ചില്‍ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍, ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ പൊട്ടിച്ച കവറുകള്‍ രണ്ടു രാജ്യങ്ങളെ മാത്രമാണ് സന്തോഷിപ്പിച്ചത്. റഷ്യയെയും ഖത്തറിനെയും. 2018-ലെ ലോകകപ്പ് റഷ്യയ്ക്കും 2022-ലെ ലോകകപ്പ് ഖത്തറിനും അനുവദിച്ചപ്പോള്‍, നിരാശരായത് അമേരിക്കയെയും ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയെയും സ്‌പെയിനെയും ജപ്പാനെയും ദക്ഷിണ കൊറിയയെയും പോലുള്ള വമ്പന്മാരായിരുന്നു. വമ്പന്മാര്‍ക്കുണ്ടായ നിരാശ, വളരെപ്പെട്ടെന്ന് ഖത്തറിന് ലോകകപ്പ് അനുവദിച്ചതിലുള്ള അമര്‍ഷമായി മാറി. അവിടത്തെ കാലാവസ്ഥ, ജനസംഖ്യ, രാജ്യത്തിന്റെ വലിപ്പക്കുറവ്...ആയിരമായിരം ന്യായങ്ങളാണ് ഫിഫയുടെ തീരുമാനത്തിനെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ഉയര്‍ത്തുന്നത്. ഈ വിമര്‍ശനങ്ങള്‍ 2022 വരെ തുടരുമെന്നുറപ്പാണ്.

വെറും 16 ലക്ഷം മാത്രം ജനസംഖ്യയുള്ള രാജ്യമാണ് ഖത്തര്‍. വലിപ്പത്തില്‍ കേരളത്തിന്റെ മൂന്നിലൊന്നുപോലും വരില്ല. 11,437 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഖത്തറിന് ലോകകപ്പ് കൊടുത്തതിന് ഫിഫ പറയുന്ന ന്യായം ടൂര്‍ണമെന്റ് പുതിയ ലോകങ്ങളിലേക്ക് വ്യാപിക്കണമെന്നതാണ്. പക്ഷേ, പാശ്ചാത്യര്‍ക്ക് അതത്ര പിടിച്ച മട്ടില്ല. ഫുട്‌ബോളില്‍ 113-റാങ്കിലുള്ള, ഇതേവരെ ലോകകപ്പ് കളിച്ചിട്ടില്ലാത്ത, ലോകകപ്പിന് അനുയോജ്യമായ ഒരു സ്റ്റേഡിയം പോലും നിലവില്ലാത്ത രാജ്യം. ലോകകപ്പ് നടക്കുന്ന ജൂണ്‍-ജൂലായ് മാസങ്ങളില്‍ ചുട്ടുപൊള്ളുന്ന വേനലാണ് ഖത്തറിലെന്നതാണ് മറ്റൊരാരോപണം. കളിക്കാര്‍ക്ക് ഖത്തറിലെ കടുത്ത ചൂട് താങ്ങാനാവില്ലെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.

ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ തീരുമാനമാണ് ഖത്തറിന് ലോകകപ്പ് നല്‍കിയതെന്നാണ് ഫുട്‌ബോള്‍ കോളമിസ്റ്റായ ജെറമി വില്‍സണ്‍ അഭിപ്രായപ്പെടുന്നത്. എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ഉറവിടമായ ഖത്തര്‍ പണക്കൊഴുപ്പിലൂടെ സംഘടിപ്പിച്ചതാണ് ഇതെന്നും ആരോപണമുയര്‍ന്നുകഴിഞ്ഞു. പക്ഷേ, ലോകകപ്പിന് ആതിഥേയത്വം വഹിക്കാമെന്ന് അവകാശപ്പെടുന്നിടത്തോളം നിശ്ചയദാര്‍ഢ്യം ഖത്തറിന്റെ ഭരണാധികാരികള്‍ക്കുണ്ടെന്ന് വിമര്‍ശകര്‍ മറന്നുപോകുന്നു. പണം കായികമേഖലയില്‍ എങ്ങനെ ശരിയായി വിനിയോഗിക്കാമെന്നതിന്റെ തെളിവാകും ഖത്തര്‍ ലോകകപ്പെന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രകൃതി കനിഞ്ഞുനല്‍കിയ സമ്പത്തിലൂടെ, ലോകത്തിനുമുന്നില്‍ മേഖലയെ ഉയര്‍ത്തിക്കാട്ടാനുള്ള അറബ് ലോകത്തിന്റെ അഭിവാഞ്ചയാണ് ഖത്തറിന്റെ ലോകകപ്പ് നേട്ടം.

ഖത്തറില്‍ ലോകകപ്പെത്തുമ്പോള്‍, ചരിത്രത്തില്‍ അതിനൊരു സ്ഥാനമുണ്ടാകും. വലിപ്പവും ജനസംഖ്യയുമല്ല കാര്യമെന്നതാണ് അത്. പ്രഥമ ലോകകപ്പിന്റെ (1930) സംഘാടകരായ ഉറുഗ്വായ് കഴിഞ്ഞാല്‍ ലോകകപ്പ് സംഘടിപ്പിക്കുന്ന ഏറ്റവും ചെറിയ രാജ്യമാകും ഖത്തര്‍. ലോകകപ്പിനെത്തുന്ന ആരാധകര്‍ക്കും കളിക്കാര്‍ക്കും യാത്ര ഖത്തറില്‍ ഒരു പ്രശ്‌നമേ ആകില്ല. വെറും 30 കിേേലാമീറ്റര്‍ ചുറ്റളവിനുള്ളിലാകും ഖത്തറിലെ ലോകകപ്പ് വേദികളെല്ലാം. ഫൈനലിന് വേദിയാകുന്ന ലുസൈല്‍ നാഷണല്‍ സ്റ്റേഡിയം ലോകത്തെ വിസ്മയങ്ങളിലൊന്നാകുമെന്നാണ് ഖത്തര്‍ അധികൃതര്‍ ഇപ്പോള്‍ത്തന്നെ അവകാശപ്പെടുന്നത്. 86,000 പേര്‍ക്ക് കളികാണാവുന്ന സ്റ്റേഡിയം അക്ഷരാര്‍ഥത്തില്‍ ഒരു ദ്വീപായിരിക്കും. ചുറ്റും വെള്ളം. വിസ്മയങ്ങള്‍ക്കായി കാത്തിരിക്കാന്‍ ഖത്തര്‍ ആരാധകരോട് ആവശ്യപ്പെടുന്നു.
    

Stumble
Delicious
Technorati
Twitter
Facebook

0 Comments:

Post a Comment

 

RAMANTHALI VADAKKUMBAD Copyright © 2010