Welcome to Ramanthali Vadakkumbad || Website is Updating Process... || Visit after one week || Thank You ||രാമന്തളി വടക്കുമ്പാടിലേക്ക് സ്വാഗതം ||നിങ്ങളുടെ അഭിപ്രായങ്ങള്‍ ramanthalivadakkumbad@gmail.com എന്ന വിലാസത്തില്‍ അയക്കുക ||

മദ്യപാനം: രോഗവും ചികിത്സയും


മദ്യപാനത്തെ ദുഃസ്വഭാവമായിട്ടാണ് സമൂഹം കാണുന്നത്. അതുകൊണ്ടുതന്നെ ഒരു രോഗിക്കു കിട്ടേണ്ട പരിഗണനയും കാരുണ്യവും ഇവരോടു കാട്ടാന്‍ നമ്മള്‍ പലപ്പോഴും വിമുഖരാകുന്നു. എന്നാല്‍ യാഥാര്‍ഥ്യം മറിച്ചാണ്. മദ്യം ജീവിതത്തിന്റെ ഭാഗമായിത്തിരുക, ഈ ശീലം ഉപേക്ഷിക്കാന്‍ കഴിയാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നയാള്‍ക്ക് മദ്യാസക്തി എന്ന മനോവ്യാധി ബാധിച്ചതായി മനസ്സിലാക്കാം. ഈ ശീലം എപ്പോള്‍ വേണമെങ്കിലും നിര്‍ത്താനാകും എന്ന് ഇവര്‍ വീമ്പിളക്കാറുണ്ടെങ്കിലും ഏതെങ്കിലും കാരണവശാല്‍ ഒരു ദിവസം മദ്യസേവ നടത്താതെയിരുന്നാല്‍ അസ്വസ്ഥതകള്‍ ആരംഭിക്കുകയായി.

പെട്ടെന്നു വികാരം കൊള്ളുന്ന തരക്കാരെയാണ് ഈ രോഗം വേഗത്തില്‍ ആക്രമിക്കുക. നിത്യജീവിതത്തില്‍ ഉണ്ടാകുന്ന മാനസികസംഘര്‍ഷം ഒഴിവാക്കാനായി ഇവര്‍ മദ്യത്തെ കൂട്ടുപിടിക്കുന്നു. മദ്യസേവയുടെ ആദ്യഘട്ടങ്ങളില്‍ ലൈംഗികാനുഭൂതി ഉയരുമെങ്കിലും വൈകാതെ ഇതു കുറയുന്നതായി കാണാം. സന്തോഷം പങ്കുവെക്കാനും സങ്കടങ്ങളെ മുക്കിക്കൊല്ലാനും ആളുകള്‍ പലപ്പോഴും ഓടുന്നത് മദ്യശാലയിലേക്കാണ്. ഒരു നേരം പോക്കായി മദ്യം ഉപയോഗിച്ചുതുടങ്ങുന്നവരില്‍ മൂന്നില്‍ ഒരാള്‍ മദ്യപാനരോഗിയായിത്തീരുന്നു എന്നാണ് കണക്ക്. സൗഹൃദവേളകള്‍ക്കു നിറംപകരാനോ വിരസതയകറ്റാനോ ആയി ആരംഭിക്കുന്ന ശീലം പിന്നീട് സ്വഭാവത്തിന്റെ ഭാഗമായിത്തീരുന്നു. ഈ മാറ്റം ഘട്ടങ്ങളായാണ് സംഭവിക്കുന്നത്. ഒടുവില്‍, പ്രഭാതത്തില്‍ മദ്യം അകത്തുചെല്ലാതിരുന്നാല്‍ വിറയലും അസ്വസ്ഥതയും അനുഭവപ്പെടുന്ന അവസ്ഥയില്‍ എത്തിനില്ക്കുന്നു. ഇതിനിടെ, സ്വന്തം പ്രവൃത്തികളെ ന്യായീകരിക്കാനായി ഭാര്യയെയും കുടുംബാംഗങ്ങളെയും കുറ്റം പറയുക, അന്യരുടെ മുമ്പില്‍ സഹതാപം തേടുക തുടങ്ങിയ വഴികളും മദ്യപര്‍ അവലംബിക്കാറുണ്ട്.

മദ്യാസക്തി ഒരു രോഗംതന്നെയാണ്. എന്നാലിതു ശരീരത്തെയും മനസ്സിനെയും ബാധിച്ച് ഗുരുതരമായ അവസ്ഥയിലേക്കു വീഴുമ്പോള്‍ മാത്രമാണ് ചികിത്സയ്ക്കായി എത്താറുള്ളത്. മരുന്നും മനഃശാസ്ത്രചികിത്സയും ഒരു പോലെ രോഗിക്ക് ആവശ്യമായിത്തീരുന്നു. എന്നാല്‍ മദ്യമോചന ചികിത്സയെപ്പറ്റി ധാരാളം തെറ്റിദ്ധാരണകള്‍ പ്രചാരത്തിലുണ്ട്. മനസ്സില്ലാമനസ്സോടെ ചികിത്സ തേടി പരാജയമടഞ്ഞവരാണ് ഇത്തരം അബദ്ധങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നു ശ്രദ്ധിച്ചാല്‍ മനസ്സിലാകും. മദ്യം ഉയര്‍ന്ന അളവില്‍ ഉപയോഗിച്ചിരുന്ന ഒരാള്‍ പെട്ടെന്നൊരുനാള്‍ നിര്‍ത്തുമ്പോള്‍ പലവിധ പ്രശ്‌നങ്ങളും ഉദയം ചെയ്യാം.

ഉറക്കക്കുറവ്, വിറയല്‍, സ്ഥലകാലവിഭ്രാന്തി മുതലായവയാണ് കൂട്ടത്തില്‍ പ്രധാനം. ഇതുവരെയില്ലാതിരുന്ന പ്രശ്‌നങ്ങള്‍ മദ്യം നിര്‍ത്തിയതോടെ ആരംഭിച്ചല്ലോയെന്നു വ്യക്തി സംശയിക്കുക സ്വാഭാവികം മാത്രം. എന്നാല്‍ ശാസ്ത്രീയമായ കാഴ്ചപ്പാടുകള്‍ക്കനുസരിച്ചാണ് ദുഃശീലങ്ങള്‍ നിര്‍ത്താന്‍ ചികിത്സകന്‍ ആവശ്യപ്പെടുന്നത്. മദ്യം കാണുമ്പോള്‍ എല്ലാ നിയന്ത്രണവും വിട്ടു പിന്നാലെ പായുന്ന ആള്‍ക്ക് മദ്യത്തിന്റെ അളവു ക്രമേണ കുറയ്ക്കാന്‍ ഒരിക്കലും കഴിയുകയില്ല. മദ്യത്തിന്റെ അളവു കുറയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ഉറക്കക്കുറവ്, ഭീതി മുതലായ അസ്വസ്ഥതകള്‍ പരിഹരിക്കാനായി രോഗി കൂടുതല്‍ മദ്യം കഴിക്കുകയും അങ്ങനെ ശീലം തുടരുകയും ചെയ്യും.

ഹോംവര്‍ക്ക് ചെയ്യാതെ വന്ന കുട്ടിയെ പ്രൈമറി അധ്യാപകന്‍ ഗുണദോഷിക്കുന്ന ലാഘവത്തോടെ മദ്യപാനിയെ ഉപദേശിച്ചു സുഖപ്പെടുത്താം എന്നാശിക്കുന്നതും വങ്കത്തമാണ്. മദ്യമോചനചികിത്സ ശ്രമകരമായ ഒന്നാണ്. ഇതിന് എളുപ്പവഴികളോ പൊടിക്കൈകളോ ഇല്ലതന്നെ. മര്‍ദിക്കുക, ഛര്‍ദിപ്പിക്കുക തുടങ്ങിയ പ്രാകൃതരീതികള്‍ ഒട്ടും ഫലപ്രദമല്ല. മദ്യം കിട്ടാതെ വരുമ്പോള്‍ ഉണ്ടാകുന്ന പിന്‍മാറ്റ അസ്വസ്ഥതകള്‍ ചികിത്സിക്കാനായി ഫിസിഷ്യനും രോഗിയുടെ സങ്കീര്‍ണ മനോവ്യാപാരങ്ങള്‍ അപഗ്രഥിക്കാനായി മനഃശാസ്ത്രജ്ഞനും ഈ ചികിത്സയുടെ ഒഴിവാക്കാനാവാത്ത ഘടകങ്ങളാണ്. ചികിത്സ കഴിഞ്ഞ രോഗിയുടെ പുനരധിവാസം മുന്‍നിര്‍ത്തിയുള്ള ഫാമിലി കൗണ്‍സലിങ്ങും അത്യാവശ്യമാണ്.

മദ്യപാന രോഗികളുടെ ആഗോളകൂട്ടായ്മയായ ആല്‍ക്കഹോളിക് അനോനിമസിനു പ്രത്യേക പ്രാധാന്യമുണ്ട്. വീണ്ടും മദ്യത്തിലേക്കു വീഴാതിരിക്കാന്‍ ഇതു സഹായിക്കുന്നു. സാമൂഹികക്ഷേമ വകുപ്പു നടത്തുന്ന ലഹരിമോചനകേന്ദ്രങ്ങളില്‍ ചികിത്സ സൗജന്യമാണ്. മനഃശാസ്ത്രവിഭാഗം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആസ്​പത്രികളെയും ശാസ്ത്രീയമായ ലഹരിമോചന ചികിത്സയ്ക്കായി സമീപിക്കാവുന്നതാണ്. രോഗിയും ഡോക്ടറും ബന്ധുക്കളും ക്ഷമയോടെ പ്രവര്‍ത്തിക്കുന്നപക്ഷം മദ്യപാനരോഗത്തിന്റെ ഏതവസ്ഥയിലുള്ള രോഗിയെയും സുഖപ്പെടുത്തി സാധാരണ ജീവിതത്തിലേക്കു കൊണ്ടുവരാനാകും.

Stumble
Delicious
Technorati
Twitter
Facebook

0 Comments:

Post a Comment

 

RAMANTHALI VADAKKUMBAD Copyright © 2010