
തേഞ്ഞിപ്പലം: താരശോഭ നിറഞ്ഞ അന്തരീക്ഷത്തില്‍ മലയാളത്തിന്റെ അഭിമാനങ്ങളായ നടന്‍ മമ്മൂട്ടി, പ്രമുഖ സ്വാതന്ത്ര്യസമര സേനാനി ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാള്‍ എന്നിവര്‍ക്കും ചരിത്ര പണ്ഡിതന്‍ ഇര്‍ഫാന്‍ ഹബീബിനും കാലിക്കറ്റ് സര്‍വകലാശാല ഡി.ലിറ്റ് ബഹുമതി സമ്മാനിച്ചു. സര്‍വകലാശാലാ വളപ്പില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ ഉത്സവാന്തരീക്ഷത്തിലായിരുന്നു ചടങ്ങ്.
പണ്ഡിതരും വിശിഷ്ടാതിഥികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഗവര്‍ണറും സര്‍വകലാശാലാ ചാന്‍സലറുമായ ആര്‍.എസ്. ഗവായ് ആണ് ഡി.ലിറ്റ് ദാനം നിര്‍വഹിച്ചത്. പ്രായാധിക്യത്തിന്റെ അവശതകാരണം ക്യാപ്റ്റന്‍ ലക്ഷ്മിയും പ്രൊഫ. ഇര്‍ഫാന്‍ ഹബീബും ചടങ്ങിന് എത്തിയിരുന്നില്ല. അവരുടെ പ്രതിനിധികളാണ് ബഹുമതിപത്രം ഏറ്റുവാങ്ങിയത്.
ചടങ്ങില്‍ പ്രതീക്ഷിച്ചിരുന്ന വിദ്യാഭ്യാസമന്ത്രിയും പ്രോ-ചാന്‍സലറുമായ എം.എ. ബേബി എത്തിയിരുന്നില്ല. ചടങ്ങിനുമുമ്പ് സെനറ്റ് യോഗം ചേര്‍ന്ന് ഡി.ലിറ്റ് നല്‍കാന്‍ ഔദ്യോഗിക അംഗീകാരം നല്‍കി.
ആരാധകരുടെ ആരവങ്ങളുടെ അകമ്പടിയോടെ ആദ്യം മമ്മൂട്ടിയാണ് സദസ്സിന്റെ മുന്‍നിരയിലേക്ക് നടന്നുവന്നത്. ബഹുമതി സ്വീകരിക്കാനുള്ള ആചാര വേഷമായ കറുത്ത ഗൗണും ചുവന്ന തലപ്പാവും അണിഞ്ഞാണ് അദ്ദേഹം എത്തിയത്. ഭാര്യ സുല്‍ഫത്തും ഒപ്പമുണ്ടായിരുന്നു. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം ഗവര്‍ണര്‍ ആര്‍.എസ്. ഗവായി, പത്‌നി ഡോ. കമല്‍തായ് ഗവായിക്കൊപ്പം വേദിയിലേക്ക് വന്നു. എം.എസ്.പി ബാന്‍ഡ് സംഘത്തിന്റെ മേളത്തിനൊടുവില്‍ ബഹുമതി ദാന ചടങ്ങ് തുടങ്ങി. വൈസ് ചാന്‍സലര്‍ അന്‍വര്‍ ജഹാന്‍ സുബേരി വിശിഷ്ടാതിഥികള്‍ക്ക് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ ഡി.ലിറ്റ് സമ്മാനിതരെ അഭിനന്ദിച്ച് സംസാരിക്കുകയും അവര്‍ക്ക് ബഹുമതിപത്രം നല്‍കുകയും ചെയ്തു.
ക്യാപ്റ്റന്‍ ലക്ഷ്മിക്ക് വേണ്ടി ബന്ധു ജി. ചന്ദ്രശേഖരനും പ്രൊഫ. ഇര്‍ഫാന്‍ ഹബീബിനുവേണ്ടി ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സിന്റെ ട്രഷറര്‍ കൂടിയായ പ്രൊഫ. വി. കുഞ്ഞാലിയും ബഹുമതിപത്രം ഏറ്റുവാങ്ങി.
ബഹുമതി സ്വീകരിച്ചുകൊണ്ട് മമ്മൂട്ടി എഴുതി തയ്യാറാക്കിയിരുന്ന പ്രസംഗം ഇംഗ്ലീഷില്‍ അവതരിപ്പിച്ചു. ക്യാപ്റ്റന്‍ ലക്ഷ്മിയുടെയും ഇര്‍ഫാന്‍ ഹബീബിന്റെയും സന്ദേശങ്ങള്‍ സദസ്സില്‍ വിതരണംചെയ്തു. തുടര്‍ന്ന് ചടങ്ങിന്റെ സമാപനം കുറിച്ച് ബാന്‍ഡ്‌സംഘത്തിന്റെ ദേശീയ ഗാനാലാപനം.
കനത്ത സുരക്ഷാവലയത്തില്‍, 40 മിനിറ്റ് മാത്രം നീണ്ട ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ ഒട്ടേറെ വിശിഷ്ടവ്യക്തികള്‍ എത്തിയിരുന്നു. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്, തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത്, സംവിധായകന്‍ വി.എം. വിനു, എം.എല്‍.എമാരായ എം.വി. ശ്രേയാംസ്‌കുമാര്‍, സിന്‍ഡിക്കേറ്റംഗങ്ങള്‍ കൂടിയായ കെ.ടി. ജലീല്‍, പി.കെ. അബ്ദുറബ്ബ്, ജില്ലാ കളക്ടര്‍ എം.സി. മോഹന്‍ദാസ്, പി.വി.ഗംഗാധരന്‍, സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ടി.കെ. നാരായണന്‍, വിവിധ പഠനവകുപ്പ് തലവന്മാര്‍, സെനറ്റ്-സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കലയുടെ ലോകം എല്ലാ അതിര്‍ത്തികള്‍ക്കും അതീതം - മമ്മൂട്ടി
തേഞ്ഞിപ്പലം: 'നിങ്ങള്‍ എന്നിലൂടെ ആദരിച്ചത് മലയാള സിനിമയെയാണെന്ന് എനിക്ക് തോന്നുന്നു. ഈ അംഗീകാരത്തിന് നന്ദി. ഈ വേളയില്‍ എന്റെ പിതാവ് എന്നോടൊപ്പമുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചുപോകുന്നു. ഈ ബഹുമതി സ്വീകരിക്കുന്നത് കാണുന്നവരില്‍ ഏറ്റവും ആഹ്ലാദിക്കുക അദ്ദേഹമായിരിക്കും' - പ്രൗഢമായ സദസ്സിനുമുന്നില്‍ ഡി.ലിറ്റ് ബഹുമതിക്ക് മമ്മൂട്ടി നന്ദിപറഞ്ഞ് തുടങ്ങിയത് വികാരഭരിതമായ വാക്കുകളിലായിരുന്നു.'പിതാവ് ഞാനൊരു മെഡിക്കല്‍ ഡോക്ടര്‍ ആകണമെന്നാശിച്ചു. പക്ഷേ, എന്റെ പരിശീലനം വ്യത്യസ്തമായിപ്പോയി. ഞാന്‍ വക്കീലായി. അല്പകാലം നിയമം പ്രാക്ടീസ്‌ചെയ്തു. പക്ഷേ, വക്കീല്‍ക്കുപ്പായം എന്റെയുള്ളിലെ യഥാര്‍ഥ 'എന്നെ' തൃപ്തനാക്കിയില്ല. അഭിനയമാണ് എന്റെ ഉള്‍വിളിയെന്ന് ഞാന്‍ അതിനകം തിരിച്ചറിഞ്ഞിരുന്നു. എന്റെ ജീവിതസാഫല്യത്തിന് ഞാന്‍ മലയാളികളോട് കടപ്പെട്ടിരിക്കുന്നു' - മമ്മൂട്ടി തുടര്‍ന്നു.
'കലയുടെ ലോകം എല്ലാ ജാതിമതദേശ ഭാഷാദേഭങ്ങള്‍ക്കും വിശ്വാസപ്രമാണങ്ങള്‍ക്കും പരിമിതികള്‍ക്കും അതീതമാണ്. കലാകാരന്റെ വ്യക്തിപരമായ പരിപ്രേക്ഷ്യത്തെപ്പറ്റി നമ്മള്‍ ഒരിക്കലും ചിന്തിക്കുന്നില്ല. സിനിമയും നാടകവും കാണുമ്പോള്‍ ഗുലാം അലിയുടെയോ ആബിദ് പര്‍വീണിന്റെയോ ഭീംസെന്‍ ജോഷിയുടെയോ റഫിയുടെയോ യേശുദാസിന്റെയോ ലതാമങ്കേഷ്‌കറിന്റെയോ സംഗീതം ആസ്വദിക്കുമ്പോള്‍ അവരുടെ മതവും ദേശവും നമ്മള്‍ പരിഗണിക്കാറേയില്ല. എല്ലാം സംഗീതം മാത്രം. സൗഹാര്‍ദത്തിന്റെയും ഐക്യത്തിന്റെയും വാഹകരാണ് കലാകാരന്മാര്‍. കല എല്ലാ അതിരുകളെയും അപ്രസക്തമാക്കുന്നു' - മമ്മൂട്ടി പറഞ്ഞു.
'സംസ്ഥാന, ദേശീയതലത്തില്‍ മഹാരഥന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും കഴിഞ്ഞു. എന്റെ കാഴ്ചക്കാര്‍ക്കൊപ്പം സമന്വയിക്കാന്‍ എനിക്ക് കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. നിങ്ങള്‍ നല്‍കിയ സ്‌നേഹവിശ്വാസങ്ങളുടെ സ്മരണികയായി ഞാനീ ബഹുമതി സ്വീകരിക്കുന്നു'- മമ്മൂട്ടി തന്റെ പ്രസംഗം ഇങ്ങനെ അവസാനിപ്പിച്ചു.
ഔദ്യോഗിക താരമായി മമ്മൂട്ടി

ആരാധകരെ നിരാശരാക്കിയെങ്കിലും കാലിക്കറ്റ് സര്‍വകലാശാലയിലെ ഡി.ലിറ്റ് ബിരുദദാനച്ചടങ്ങിനെത്തിയ അക്കാദമിക് വിദഗ്ധരെ അദ്ദേഹം തന്റെ ആരാധകരാക്കി മാറ്റി. ഡി.ലിറ്റ് ഏറ്റുവാങ്ങുന്ന സമയത്ത് മറുപടിപ്രസംഗം നടത്തുമ്പോഴും അമിതാഹ്ലാദം പ്രകടിപ്പിക്കാതെ മമ്മൂട്ടി വിനയാന്വിതനായി.
സദസ്സിലേക്ക് ഔദ്യോഗിക വേഷവിധാനത്തോടെ എത്തിയ മമ്മൂട്ടിക്ക് വന്‍ കരഘോഷമാണ് ലഭിച്ചത്. ഭാര്യ സുല്‍ഫത്തും ഒപ്പമുണ്ടായിരുന്നു. മലപ്പുറം എം.എസ്.പി.ബാന്‍ഡ് മാസ്റ്റര്‍ എസ്.ഐ ശിവദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മേളം ചാന്‍സലറുടെയും വൈസ് ചാന്‍സലറുടെയും വരവിനൊപ്പമുണ്ടായി. സിന്‍ഡിക്കേറ്റ്-സെനറ്റംഗങ്ങള്‍ ചേര്‍ന്നാണ് ഗവര്‍ണറെയും ഭാര്യയെയും വേദിയിലേക്കാനയിച്ചത്.
മമ്മൂട്ടിയെ അഭിനന്ദിക്കുന്നതിനിടെ അദ്ദേഹം അഭിനയിച്ച ഡോ.ബാബാസാഹേബ് അംബേദ്കര്‍ എന്ന ചിത്രത്തെ ഗവര്‍ണര്‍ പ്രത്യേകം എടുത്തു പറഞ്ഞു. എഴുതി തയ്യാറാക്കിയ പ്രസംഗത്തില്‍നിന്ന് അല്പം വ്യതിചലിച്ച് തന്റെ പഴയ നേതാവായ അംബേദ്കറെ അല്പം പുകഴ്ത്താനും ഗവര്‍ണര്‍ മടിച്ചില്ല.
കാലിക്കറ്റിന്റെ ഡി.ലിറ്റ് 15 പേര്‍ക്ക്
ക്യാപ്റ്റന്‍ ലക്ഷ്മി, ഡോ.ഇര്‍ഫാന്‍ ഹബീബ്, മമ്മൂട്ടി എന്നിവര്‍ക്ക് വ്യാഴാഴ്ച ഡി.ലിറ്റ് ബഹുമതി നല്‍കിയതോടെ കാലിക്കറ്റിന്റെ ഡി.ലിറ്റ് ലഭിച്ചവരുടെ എണ്ണം 15 ആയി.
പന്തലിലെത്താനാകാതെ ജനക്കൂട്ടം
1500പേര്‍ക്കിരിക്കാവുന്ന പന്തലിലേക്ക് കയറാനാകാതെ പുറത്ത് വന്‍ ജനക്കൂട്ടം തിങ്ങി നിറഞ്ഞു. സീറ്റ് നിറയുന്നതുവരെ ആളുകളെ കടത്തിവിട്ട പോലീസ് പിന്നെ സുരക്ഷാവേലി അടച്ചു. നാലായിരത്തോളം പാസ്സുകള്‍ നല്‍കിയതായി പോലീസുദ്യോഗസ്ഥര്‍ പരാതിപ്പെടുന്നുണ്ടായിരുന്നു. സര്‍വകലാശാലാ ജീവനക്കാരടക്കം പലരും പുറത്തായി. പുറത്ത് സ്ഥാപിച്ച സര്‍ക്യൂട്ട് ടി.വി പ്രവര്‍ത്തിക്കാത്തതും അവരെ നിരാശരാക്കി.
സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലര്‍ എം.എം.ഗനി, 'മാതൃഭൂമി' മുന്‍ പത്രാധിപര്‍ കെ.പി.കേശവമേനോന്‍, എഴുത്തുകാരനായ എസ്.കെ.പൊറ്റക്കാട്, വൈക്കം മുഹമ്മദ് ബഷീര്‍, എന്‍.വി.കൃഷ്ണവാര്യര്‍, എം.ടി.വാസുദേവന്‍ നായര്‍, കമലാ സുരയ്യ, എം.എഫ്.ഹുസൈന്‍, ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍, യു.ജി.സി മുന്‍ ചെയര്‍മാന്‍ അരുണ്‍ നിഗ്‌മേക്കര്‍, വിദ്യാഭ്യാസ വിചക്ഷണന്‍ അമൃത്‌സിങ്, ഡോ.പി.കെ.വാര്യര്‍ എന്നിവര്‍ക്കാണ് നേരത്തെ കാലിക്കറ്റ് ഡി.ലിറ്റ് ബഹുമതി നല്‍കിയത്.











0 Comments:
Post a Comment