ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ ഉടനെത്തന്നെ ഭാരതത്തില്‍ ചിത്ര-ശില്പ കലകളിലും വലുതായ മാറ്റം സംഭവിക്കാനാരംഭിച്ചു. അതുവരെ കൊല്‍ക്കത്ത കേന്ദ്രമായിരുന്നു കലാപ്രവര്‍ത്തനമെങ്കില്‍ 1950കളില്‍ അത് ബോംബെയിലേയ്ക്ക് മാറുകയായിരുന്നു. സ്വാതന്ത്ര്യത്തിന്റെ വിപ്ലവാത്മകമായ പല പ്രവര്‍ത്തനങ്ങളും കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്നുവെങ്കിലും സ്വാതന്ത്ര്യാനന്തരഭാരത്തില്‍ വ്യാപാരകേന്ദ്രമായ മുംബൈ കലയുടെയും കേന്ദ്രമാവുകയായിരുന്നു. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിച്ച ഒരു സംഘം പുരോഗമന കലാകാരന്മാരുടെ കൂട്ടത്തില്‍ അന്ന് യുവാവായിരുന്ന എം.എഫ്. ഹുസൈന്‍ കലാമേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നു.
ഉപജീവനത്തിനായി സിനിമാപോസ്റ്ററുകളും മറ്റും ഡിസൈന്‍ ചെയ്തിരുന്ന ഹുസൈന്‍ അന്നത്തെ നവീന ചിന്തയും ഭാരതത്തിന്റെ പാരമ്പര്യ ചിത്രകലാശൈലിയും സംയോജിപ്പിച്ചു. രാജസ്ഥാന്‍ ലഘുചിത്രങ്ങളുടെ പല സ്വഭാവങ്ങളും പാരമ്പര്യമായി ഭാരതീയ കലാകാരന്മാര്‍ക്ക് സ്വായത്തമായിരുന്നുവെങ്കിലും ഹുസൈന്‍ അതിന് ആധുനികമാനം നല്‍കി ഒരു പുതിയ പാത വെട്ടിത്തെളിയിച്ചു. അതുവരെ രവിവര്‍മ ശൈലിയും ബംഗാള്‍ സ്‌കൂള്‍ ശൈലിയും ഭാരതീയ ചിത്രകലയെ ഉന്നതിയില്‍ എത്തിച്ചിരുന്നു. എങ്കിലും എം.എഫ്. ഹുസൈന്‍ സമഗ്രമായൊരു വീക്ഷണത്തിലൂടെ ഭാരതീയ കലയ്ക്ക് പുതിയ മാനം നല്‍കി.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നെഹ്രുവിയന്‍ സോഷ്യലിസത്തില്‍ അടിസ്ഥാനമായി ചിന്തിക്കുന്ന ഒരു യുവ കലാകാരസമൂഹം മുംബൈയില്‍ അന്നത്തെ ചെറുപ്പക്കാരായ കലാകാരന്മാരുടെ കൂട്ടത്തില്‍ ഹുസൈനെ അദ്ദേഹത്തിന്റെ ശൈലീസവിശേഷതകൊണ്ട് ശ്രദ്ധിക്കാന്‍ തുടങ്ങി. സിനിമയുമായുള്ള ഹുസൈന്റെ ബന്ധം കലാമേഖലയില്‍ ചിത്രകലയ്ക്ക് ഒരു പുതിയ മാനം നല്‍കിയത് ഹുസൈന്റെ ചിത്രങ്ങളുടെ സവിശേഷതയായിരുന്നു.
സിനിമയിലെ ദൃശ്യഭാഷാശൈലിയും ഭാരതീയ ചിത്രകലാപാരമ്പര്യവും ഒരുമിച്ചുചേര്‍ത്തപ്പോള്‍ ആധുനികതയെയും പാരമ്പര്യത്തെയും ഹുസൈന്‍ ഒരുമിപ്പിച്ചു. പിന്നീട് സിനിമയുമായി നേരിട്ടുതന്നെ ബന്ധപ്പെട്ട് ഹുസൈന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.സിനിമ, ചിത്രകല എന്നീ രണ്ട് മേഖലകളുടെ പാരസ്പര്യം ഭാരതീയകലാ ചരിത്രത്തില്‍ ഒരു പുതിയ പാഠം കുറിച്ചു. പിന്നീട് ഹുസൈന്റെ ശൈലി ഭാരതത്തില്‍ എവിടെയും പെട്ടെന്ന് തിരിച്ചറിയത്തക്കവിധത്തില്‍ അത്രയധികം ജനപ്രീതി നേടി. ആധുനിക കലയെ ദുര്‍ഗ്രാഹ്യം എന്ന് കരുതിയിരുന്ന ഒരു കാലഘട്ടത്തില്‍ ഹുസൈന്റെ രചനകള്‍ സാധാരണ ജനങ്ങളും ബുദ്ധിജീവികളും ഒരുപോലെ സ്വീകരിച്ചു.
പിന്നീട് സാമൂഹികമായ പല ഘടകങ്ങളും ഉള്‍ക്കൊള്ളുന്ന വിഷയങ്ങള്‍ ഹുസൈന്‍ ഉപയോഗിച്ചു. സാധാരണ ഗ്രാമീണരെപ്പോലെത്തന്നെ അവശര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിച്ച മദര്‍ തെരേസയുടെ ചിത്രപരമ്പര അതിന്റെ ഉള്ളടക്കം കൊണ്ടും ശൈലീസവിശേഷത കൊണ്ടും ലോകപ്രശസ്തി നേടി. എന്നാല്‍ 1990കളില്‍ രാഷ്ട്രീയമായ പല മാറ്റങ്ങളും വന്നതിന്റെ ഫലമായി 1950 കളിലും 1960കളിലും ഹുസൈന്‍ രചിച്ച ചില ഡ്രോയിങ്ങുകളെ പുറത്തെടുത്ത് അദ്ദേഹത്തെ ആക്ഷേപിക്കുകയുണ്ടായി.
ദൃശ്യവും ശ്രാവ്യവും ചേര്‍ത്തുകൊണ്ട് ഭീംസേന്‍ ജോഷിയുടെ സംഗീതവും ഹുസൈന്റെ ചിത്രങ്ങളും ജുഗല്‍ബന്ദിയായി അവതരിപ്പിച്ചു. സിനിമയെയും ചിത്രരചനയെയും 1950-60 കളില്‍ ബന്ധപ്പെടുത്തിയപോലെ 1990 കളില്‍ അദ്ദേഹം സംഗീതത്തെയും ചിത്രത്തെയും ബന്ധപ്പെടുത്തി. അതോടെ ഭാരതത്തില്‍ എവിടെയും ഇത്തരം ശ്രാവ്യ-ദൃശ്യ പാരസ്പര്യ പ്രദര്‍ശനം ഒരു ഫാഷന്‍പോലെ ആവുകയും ചെയ്തു.
ഭാരതത്തിന്റെ മാറിയ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക പരിതഃസ്ഥിതിയില്‍ ഹുസൈനെപോലെ പുകഴ്ത്തലും ഇകഴ്ത്തലും ഒരുപോലെ അനുഭവിച്ച മറ്റൊരു ചിത്രകാരന്‍ ഭാരതത്തിലുണ്ടാവില്ല. കേരള സര്‍ക്കാര്‍ രാജാരവിവര്‍മ പുരസ്‌കാരം നല്‍കിയതുപോലും സ്വീകരിക്കാന്‍ ഹുസൈന് സാധിച്ചില്ല. സ്വാതന്ത്ര്യം കിട്ടിയ ഉടനെത്തന്നെ കലാകാരന്മാരുടെ സ്വാതന്ത്ര്യം എന്ന ആശയത്തിന്നുവേണ്ടി നിലനിന്നിരുന്ന അന്നത്തെ കലാകാരന്മാരുടെ സമൂഹത്തിലെ പ്രധാനിയായ ഹുസൈന് സ്വതന്ത്ര ഇന്ത്യയില്‍ അവസാനകാലത്ത് ഒരു പ്രവാസിയായി ജീവിക്കേണ്ടിവന്നു എന്നത് കലാചരിത്രത്തിലെ ഒരു സവിശേഷമായ അധ്യായമായി അടുത്ത തലമുറകള്‍ വിലയിരുത്തിക്കൊള്ളും.
ചിത്രകലയിലെ മേരുതുല്യന്‍
ഇന്ത്യയിലെ പര്‍വതതുല്യനായ ഒരു കലാകാരനായിരുന്നു എം.എസ്. ഹുസൈന്‍. അദ്ദേഹം ഇന്ത്യന്‍ ചിത്രകലയിലേക്ക് വന്ന വഴിയും പഠിക്കപ്പെടേണ്ടതാണ്. ഇന്ത്യന്‍ ഗ്രാമീണതകളിലൂടെ സഞ്ചരിച്ച് സ്വപ്രയത്‌നം കൊണ്ട് കലാശിക്ഷണം നേടുകയായിരുന്നു അദ്ദേഹം. ദേശത്തിന്റെ അടയാളമെന്നത് സംസ്‌കാരമാണെന്ന് അദ്ദേഹം ഇക്കാലത്ത് പഠിച്ചു. ആദിമ ഇന്ത്യന്‍ നാഗരികത അപാരമായൊരു മഹാഗ്രന്ഥമാണെന്നും അദ്ദേഹം മനസ്സിലാക്കി.
മുംബൈയില്‍ സൂസ, റാസ തുടങ്ങിയ കലാകാരന്മാരോടൊപ്പം പ്രോഗ്രസീവ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടപ്പോഴാണ് ഹുസൈന്റെ ചിത്രകല ശ്രദ്ധിക്കപ്പെട്ടത്. സൂസയെപ്പോലെയോ റാസയെപ്പോലെയോ കലാശിക്ഷണം കിട്ടാതിരുന്നിട്ടും ഹുസൈന്‍ അവരെക്കാള്‍ മികവുറ്റ ചിത്രങ്ങള്‍ രചിച്ചു.
നിരന്തരമായ സര്‍ഗപ്രക്രിയ ഹുസൈന്റെ സവിശേഷതയായിരുന്നു. ചിത്രങ്ങള്‍ നിരന്തരം വരയ്ക്കുന്നതിലൂടെ അദ്ദേഹം നിരന്തരം പരീക്ഷണവ്യഗ്രനായി. ഈ വ്യഗ്രത വലിയ വര്‍ണസംസ്‌കാരത്തിലേക്കും ഇതിവൃത്തങ്ങളിലേക്കും അദ്ദേഹത്തെ പ്രത്യാനയിച്ചു. എഴുപതുകള്‍വരെ ഹുസൈന്‍ വരച്ച ചിത്രങ്ങള്‍ കാണുമ്പോള്‍ വര്‍ണസങ്കലനത്തിലും ആവിഷ്‌കാരത്തിലും അദ്ദേഹം കണ്ടെത്തിയരീതികള്‍ ബോധ്യപ്പെടും.
പിന്നീട് ഇന്ത്യന്‍ ചിത്രവിപണിയില്‍വന്ന മാറ്റങ്ങള്‍ അദ്ദേഹത്തെയും മാറ്റിമറിച്ചതായി കാണാം. വിപണനത്തിന്റെ രീതിയിലേക്കുംഅദ്ദേഹത്തിന്റെ മനസ്സ് മാറി. കുറെയോക്കെ അങ്ങേരും കുറെയൊക്കെ മറ്റുള്ളവരും ചെയ്തതിന്റെ ഫലമായിട്ടാണ് അവസാനം മറ്റൊരു രാജ്യത്ത് പോയി കഴിയേണ്ടിവന്നത്.
കലാകാരനെന്ന നിലയില്‍ പറയുകയാണെങ്കില്‍ അദ്ദേഹത്തിന് നിയന്ത്രണം ഉണ്ടാകേണ്ടിയിരുന്നു. മതവിദ്വേഷം ആളിക്കത്തിക്കാന്‍ ഒരു സര്‍ക്കാറും ശ്രമിക്കില്ല. അതുകൊണ്ടുതന്നെ തിരികെ ഇന്ത്യയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരാനും കഴിഞ്ഞില്ല. ചെയ്യാന്‍ പാടില്ലാത്തത് അദ്ദേഹം ചെയ്തു. ഇന്ത്യന്‍ പാരമ്പര്യം ശ്രദ്ധയോടെ വീക്ഷിച്ചിരുന്നെങ്കില്‍ അദ്ദേഹം ആ വിവാദത്തില്‍നിന്ന് പിന്മാറേണ്ടതായിരുന്നു- അദ്ദേഹത്തോട് ചെയ്യാന്‍ പാടില്ലാത്തത് ഇവിടെയുള്ളവരും ചെയ്തു . അതില്‍ ആരെയാണ് കൂടുതല്‍ ശല്യം ചെയ്തതെന്ന് ചിന്തിച്ചാല്‍ മതി. എന്തായാലും സംഭവങ്ങളെല്ലാം കഴിയുന്നത്ര മറക്കുന്നതാണ് നല്ലത്. നാം വിലമതിക്കേണ്ടത് ഹുസൈന്റെ ചിത്രങ്ങളാണ്. അവ ഒരു കാലഘട്ടത്തെ സൂക്ഷ്മമായി പിന്തുടരുന്നുണ്ട്. ആ വിയോഗം ഇന്ത്യന്‍ ചിത്രകലയ്ക്ക് വലിയ നഷ്ടമാണ്.












0 Comments:
Post a Comment